Saturday, July 11, 2009

ഹൈടെക്‌.

മൊബൈലിലെ മ്യുസിക് അലാറം കേട്ടാണുണര്‍ന്നത്.ആ മ്യൂസിക് കേട്ടാല്‍ വീണ്ടും ഉറങ്ങാന്‍ തോന്നും.വേറൊരു പാട്ടായിരുന്നു ഈയിടെയാണ് മാറ്റിയത്. സമയം രാവിലെ 5 മണി.ഒരു ദിവസം ആരംഭിക്കുകയാണ്.പെട്ടെന്നു ബാത്ത് റൂമില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിച്ചു ,പ്രാര്‍ത്ഥനയും
കഴിഞ്ഞ് നേരെ ലാപ് ടോപിന്റെ മുന്നിലേക്ക്.8 മണി വരെ നെറ്റ് ഫ്രീയാണ്.അത്യാവശ്യം മെയില്‍ ചെക്കിങ്ങും വേണ്ട ഡൌണ്‍ലോഡിങ്ങും ചെയ്യാന്‍ പറ്റിയ സമയം. അതിന്നിടയില്‍ ഒരു കാലി ചായയുമുണ്ടാക്കാം,അതിനൊന്നും ആരെയും ബുദ്ധിമുട്ടിക്കേണ്ട. അല്ലെങ്കില്‍ തന്നെ രാവിലെ തന്നെ ഇതിന്നു മുമ്പിലിരിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. കമ്യൂണിറ്റി സൈറ്റുകളിലെ ഫ്രന്റ്സിന്റെ കമന്റുകള്‍ക്കൊക്കെ മറുപടി കൊടുക്കണം.പ്രൊഫൈലിലെ ഡീറ്റയിത്സിലെ വയസ്സിന്റെ കോളം ഇതുവരെയും ഹൈഡായിരുന്നു. ഇനി പറയാതിരിക്കാന്‍ വയ്യ. 60 കഴിഞ്ഞു. ഇപ്പോ അതും ഒരു ക്രെഡിറ്റായി തോന്നുന്നു. ഗൂഗിളില്‍ മരുമകന്‍ ഓണ്‍ലൈനാണ്.ദുബായിയില്‍.എന്താണാവൊ ഇത്ര നേരത്തെ?.ഒന്നു കാളടിച്ചു നോക്കി.”ഒന്നുമില്ല,ഞാനൊരു ചായയിട്ട് വെറുതെ ഒന്നു ഓണാക്കിയതാ”.സുഖ വിവരങ്ങള്‍ തിരക്കി.“ആളിവിടെയുണ്ട്,നല്ല ഉറക്കമാ ഇന്നു വെള്ളിയാഴ്ചയല്ലെ?”. ഇളയ മകനെപ്പറ്റിയാ. അവന്‍ അബുദാബിയില്‍ നിന്ന് ഇന്നലെ വന്നതാണത്രെ. ഓണ്‍ലൈന്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ ഒന്നോടിച്ചു നോക്കി. അല്ലെങ്കിലും നമ്മളറിയാത്ത വല്ല സംഭവങ്ങളും പത്രത്തിലുണ്ടാവുമോ?.പത്രക്കാരന്‍ സൈക്കിളില്‍ വരുമ്പോഴേക്കും ന്യൂസൊക്കെ പഴയതായി! പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നു. ചെറിയ അമ്മാവനാണ്. എന്നു പറഞ്ഞാല്‍ ഒരു വയസ്സിനു മൂത്തത്. ”ഞാനാ ഇന്‍വിറ്റേഷന്‍ കാര്‍ഡൊന്നു സ്കാന്‍ ചെയ്യാന്‍ വന്നതാ”. മൂപ്പരുടെ മകന്റെ കല്യാണമാ അടുത്ത മാസം. അവിടെ സ്കാനറില്ല. ”ഈ ഫ്ലാഷ് ഡ്രൈവിലിട്ടാമതി” ഞാനയച്ചോളാം. അവിടെയും ബ്രോഡ് ബാന്റാ. “മോന്‍ വരുന്നതിന്നു മുമ്പ് കാര്‍ഡിന്റെ കോപി അയച്ചാല്‍ അത്യാവശ്യം ആള്‍ക്കാരെ അവനും ക്ഷണിച്ചോളും”. ഈയിടെ ഒരു ഓര്‍ക്കൂട്ട് കല്യാണം നടത്തി ആശ്വാസത്തിലിരുക്കുന്ന എന്നോടാണ് മൂപ്പരുടെ വിശദീകരണം. രണ്ടാമത്തെ മോനു പെണ്ണന്വേഷിച്ച് നടക്കേണ്ടി വന്നില്ല. അത് ഗൂഗിള്‍ കമ്പനിക്കാര്‍ നടത്തി തന്നു!,ഓര്‍ക്കൂട്ട് മുഖേന. എന്റെ ചിന്തകള്‍ കുറെ പുറകോട്ട് പോകുന്നു.
..........................................................................................................................
തൊട്ടപ്പുറത്തെ ബന്ധു വീട്ടില്‍ ഗ്രാമഫോണ്‍ കേള്‍ക്കാന്‍ പോകും,ചെറുപ്പത്തില്‍. അവിടത്തെ എളാപ്പാക്ക് കുട്ടികളില്ല. ഞാന്‍ ചെന്നാല്‍ മൂപ്പര്‍ ഗ്രാമഫോണിന്റെ ചാവി കുറെ തിരിച്ച് ഒരു റിക്കാര്‍ഡ് വെച്ചു തരും. ”മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല”. അല്ലെങ്കില്‍ "കുയിലിനെ തേടി" അന്നൊന്നും അതൊക്കെ നീലക്കുയിലിലെ പാട്ടാണെന്നോ,എഴുതിയത് ഭാസ്കരന്‍ മാഷാണെന്നോ അറിയാനുള്ള പ്രായമായിട്ടില്ലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു ഉപ്പാന്റെ കൂടെ ചന്ത ദിവസം ടൌണില്‍ പോകുമ്പോള്‍ ഹോട്ടലില്‍ നിന്നു ചായ കുടിക്കുമ്പോല്‍ റേഡിയോ കേള്‍ക്കും . കുറെ കാലം കഴിഞ്ഞപ്പോള്‍പഞ്ചായത്താഫീസില്‍ റേഡിയോ വന്നു. വൈകുന്നേരം 7 മണിക്കു ശേഷം ചലചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ പോകും. കോളേജില്‍ പഠിക്കുന്ന കാലത്താണ് ടേപ്പു റിക്കാര്‍ഡര്‍ കണ്ടത്. എന്തെങ്കിലും പരിപാടികള്‍ ഉണ്ടാകുമ്പോള്‍ അത് റിക്കാഡ് ചെയ്യുന്നത് കാണാം. രണ്ട് വലിയ ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കും.
ഹോസ്റ്റലില്‍ രാത്രിമെസ്സിന്റെ സമയത്ത് റേഡിയോ സിലോണില്‍ “ബിനാക്ക ഗീത് മാലാ”കേള്‍ക്കാന്‍ എന്ത് രസമായിരുന്നു. ഗള്‍ഫുകാരാണ് പുതിയ സാധനങ്ങള്‍ പരിചയപ്പെടുത്താന്‍ തുടങ്ങിയത്.ആദ്യം കാസറ്റ് റിക്കാര്‍ഡര്‍. പിന്നെ ഓരോന്നായി വരാന്‍ തുടങ്ങി. ഒരിക്കല്‍ പത്രത്തില്‍ ഒരു ന്യൂസ് കണ്ടു. ടീവിയില്‍ കാസറ്റിട്ടു പടം കാണാന്‍ പറ്റുന്ന യന്ത്രം എറണാകുളത്ത് ഒരു കമ്പനി വിതരണം ആരംഭിക്കുന്നു. അവര്‍ക്കൊരു കത്തയച്ചു പൂര്‍ണ്ണവിവരം തരാന്‍. മറുപടി വന്നു. ഒരിന്‍ലാന്റില്‍ റ്റൈപ്പു ചെയ്ത്. എല്ലാം കൂടി ഏകദേശം 1 ലക്ഷം രൂപയാകും. ടിവിയും വീ.സി.ആറും വേണം . കാസറ്റിനു തന്നെ 500 രൂപയോളം വരും. ഹിറ്റാച്ചി കമ്പനിയുടെ സഹകരണത്തോടെ വെസ്റ്റണ്‍ എന്നൊരു
കമ്പനിയാണ് ഇറക്കുന്നത്. ഇക്കാര്യം ഓഫീസില്‍ വെടി പറയുന്ന കൂട്ടത്തില്‍ തട്ടി വിട്ടു. അന്നൊക്കെ ടെക്നിക്കല്‍ “ബഡായി“ എന്റെ കുത്തകയായിരുന്നു. ജനം മൂക്കത്തു വിരല്‍ വെച്ചു. അധിക നാള്‍ കഴിഞ്ഞില്ല. സ്നേഹിതനും സഹപ്രവര്‍ത്തകനുമായ രാമേട്ടന്‍ പറഞ്ഞു:-“നീയന്നു
പറഞ്ഞ സാധനം സബ്ക ഹോട്ടലില്‍ കണ്ടു”. ഒട്ടും വൈകിക്കാതെ ഓഫീസു കഴിഞ്ഞയുടനെ അദ്ദേഹത്തിന്റെ കൂടെ ബസ്സില്‍ ചുറ്റിത്തിരിഞ്ഞു മേല്‍പറഞ്ഞ ഹോട്ടലില്‍ പോയി. വീട്ടിലെത്താന്‍ വൈകും എന്നാലും. പഴം പൊരിക്കും ചായക്കും ഓഡര്‍ കൊടുത്തു. കൌണ്ടറില്‍ തന്നെ അല്‍ഭുത യന്ത്രം സ്ഥാപിച്ചിരിക്കുന്നു. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍. ”കുട്ടിക്കുപ്പായം”ഓടിക്കൊണ്ടിരിക്കുന്നു. രംഗത്ത് ബഹദൂറാണ്. ചായ കഴിയുവോളം അത്
കണ്ടു.
.......................................................
മകളും മകനും തമ്മിലുള്ള സംഭാഷണം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.”നിന്റെയടുത്ത് പുതിയ പാട്ടുണ്ടോ?”. അവള്‍ ബ്ലൂടൂത്തും ഓണാക്കി അവന്റെ ഹാന്റ് സെറ്റും പിടിച്ച് നില്‍ക്കുന്നു. പേരക്കുട്ടികള്‍ മൊബൈലിന്നു വേണ്ടി വാശി പിടിച്ചു നില്‍ക്കുന്നു,ഗെയിം കളിക്കാന്‍. കാലം പോയ പോക്കേ!. മുറ്റത്ത് നാളികേരം ഉണക്കാനിടുമ്പോള്‍ കാക്കയെ ഓടിക്കാന്‍ വീഡിയോ കാസറ്റിന്റെ റിബ്ബണാണ് വലിച്ച് കെട്ടുന്നത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു?.

15 comments:

ദീപക് രാജ്|Deepak Raj said...

പണ്ടത്തെ അത്ഭുദങ്ങള്‍ ഇന്ന് സാധാരണമായി. ഈ ബ്ലോഗില്‍ തനിയെ പാട്ട് പാടുന്നത് ഒന്ന് നിര്‍ത്താമെങ്കില്‍ നന്നായിരിക്കും. വേണമെങ്കില്‍ ക്ലിക്ക് ചെയ്തു കേള്‍ക്കാവുന്ന രീതിയില്‍ ആക്കുന്നതാവും നല്ലത്. ചിലപ്പോള്‍ ബ്ലോഗ്‌ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പാട്ട് കയ്യാലപ്പുറത്തെ തേങ്ങ പോലെയുള്ള ജോലി കളയാനും മതി.

Mohamedkutty മുഹമ്മദുകുട്ടി said...

റേഡിയോ ഓഫാക്കാനുള്ള വഴി അറിയില്ല.തല്‍ക്കാലം സിസ്റ്റം മ്യൂട്ടാക്കിക്കോ ദീപകേ.ഏതായാലും റേഡിയോ കളയാന്‍ മനസ്സു വരുന്നില്ല.

വിരോധാഭാസന്‍ said...

കൊള്ളാം ...നന്നായിരിക്കുന്നു..ഭാവുകങ്ങള്‍

Sabu Kottotty said...

പാട്ടും കമന്റും ചേരുന്നില്ല, ഹെഡ്ഫോണ്‍ ഊരിവച്ചു...

പോസ്റ്റ് ഇഷ്ടപ്പെട്ടു...

khader patteppadam said...

കാലം പോയ പോക്ക്! ഇനി എന്തൊക്കെ കാണാനിരിക്കുന്നു !! പോസ്റ്റ് വായിച്ചപോള്‍ ഇത്രയുമാണ് തോന്നിയത്.നന്ദി.

ബഷീർ said...

അതെ.. കാലത്തിന്റെ കറക്കം വല്ലാത്ത കറക്കം തന്നെ !!
ഇനിയുമെന്തൊക്കെ മാറ്റങ്ങൾ കാത്തിരിക്കുന്നു

riyaas said...

എനിക്ക് പഴയ കാര്യങ്ങള്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമാ..
ഇപോഴത്തെ തലമുറയ്ക്ക് ഇത്രയും നൊസ്റ്റള്‍ജിയ ഉണ്ടാകാന്‍ ഇടയില്ല അല്ലെ..അതിനുള്ള ഭാഗ്യവുമില്ല..

നീര്‍വിളാകന്‍ said...
This comment has been removed by the author.
സബിതാബാല said...

ഇനി നാളെ എന്താവും???

ശ്രീ said...

പറഞ്ഞു മാത്രം കേട്ടറിവുള്ള പഴയ കാലം. അതിലൂടെ ഒരു യാത്ര കഴിഞ്ഞ പ്രതീതി... നല്ല ഓര്‍മ്മകള്‍ മാഷേ. അത് ഇവിടെ പങ്കു വച്ചതിനു നന്ദി.

Mohamedkutty മുഹമ്മദുകുട്ടി said...

റേഡിയോ ഇപ്പോള്‍ ആവശ്യക്കാര്‍ക്കു മാത്രം കേള്‍ക്കാവുന്ന രീതിയില്‍ വെച്ചിട്ടുണ്ട്.അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി!

നരിക്കുന്നൻ said...

കാലം ഇനിയും തിരിയും, മാറ്റങ്ങളുടെ കുത്തിയൊഴുക്കുമായി. ഇനിയും ഒരുപാട് കാണാൻ നമ്മുടെ വരും തലമുറയെങ്കിലും ഉണ്ടാവും. പക്ഷേ, പഴയ പാട്ടുപെട്ടിയെ ഓർമ്മകളിലെങ്കിലും സൂക്ഷിക്കുന്നവർ ഉണ്ടാവുമോ?

ഇനിയും വരാനുള്ള മാറ്റങ്ങൾക്കായി പഴമയെ മനസ്സിൽ സൂക്ഷിച്ച് തന്നെ കാത്തിരിക്കാം.

നല്ല എഴുത്ത്. ഇരുത്തി വായിപ്പിക്കുന്ന വരികൾ.

ആശംസകളോടെ
സസ്നേഹം
നരി

Noushad Backer said...

നല്ല എഴുത്ത്.

ഭായി said...

കാലമെത്ര മാ‍റി ജനം കോലമെത്ര കെട്ടുന്നു!!

ചിന്തിപ്പിക്കുന്ന എഴുത്ത്

പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ ഇക്കാ..!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കാലം അതിന്റെ കലവറയിൽ നിന്ന് ഇനിയും എന്തൊക്കെ അൽഭുതങ്ങൾ പുറത്തെടുക്കാ‍നിരിക്കുന്നു..!! അല്ലെ?

താങ്കളുടെ എഴുത്ത് രസകരമായ വായന നൽകി.